ഒരു മത്സരം പോലും ഇന്ത്യയ്ക്കായി കളിക്കാനാവാതെ ആ താരം അന്തരിച്ചു, ഏറ്റവും വലിയ നിർഭാഗ്യവാൻ

21

ആഭ്യന്തര മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടും ദേശിയ ടീമിൽ കളിക്കാൻ കഴിയാതെ പോയ, ഇന്ത്യൻ ക്രിക്കറ്റിലെ നിർഭാഗ്യ താരമായി അറിയപ്പെടുന്ന രജീന്ദർ ഗോയൽ വിടവാങ്ങി. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് 77ാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്.

ആഭ്യന്തര ക്രിക്കറ്റിൽ ഇതിഹാസ താരമായി അറിയപ്പെടുമ്പോഴും ഒരു അന്താരാഷ്ട്ര മത്സരത്തിൽ പോലും ഇന്ത്യക്കുവേണ്ടി കളിക്കാതെയാണ് രജീന്ദർ കരിയർ അവസാനിപ്പിച്ചത്. ഇടംകൈയ്യൻ സ്പിന്നറായ രജീന്ദർ 157 ആഭ്യന്തര മത്സരങ്ങളിൽ നിന്നും 750 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. 59 തവണ അഞ്ച് വിക്കറ്റുകളും 18 തവണ പത്തുവിക്കറ്റ് നേട്ടവും സ്വന്തം പേരിൽ കുറിച്ചു.

Advertisements

എന്നിട്ടും ഒരിക്കൽ പോലും ഇന്ത്യൻ ടീമിൽ കളിക്കാനായില്ല. ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഇടംകൈ സ്പിന്നർമാരിലൊരാളായ ബിഷൻസിംഗ് ബേദിയുടെ സമകാലീനനായതാണ് ഹരിയാനക്കാരൻ രജീന്ദറിന് തിരിച്ചടിയായത്. സുനിൽ ഗവാസ്‌കർ തന്റെ പുസ്തകമായ ഐഡോൾസിലാണ് രജീന്ദർ ഗോയലിനെ ‘പുഞ്ചിരിക്കുന്ന കൊലയാളി’എന്ന് വിശേഷിപ്പിച്ചത്.

എപ്പോഴും ചിരിച്ചുകൊണ്ട് വിനീതനായി കാണപ്പെടുന്ന അദ്ദേഹത്തിന്റെ പന്തുകളാണ് ബാറ്റ്സ്മാന്മാരുടെ ‘കൊലയാളി’യെന്ന വിശേഷണം ചാർത്തിക്കൊടുത്തത്. സീസണുകളിലാണ് രജീന്ദർ ക്രിക്കറ്റ് കളിച്ചത്. 1958-59 മുതൽ 1984-85 സീസൺ വരെ രജീന്ദർ ഗോയൽ കളിച്ചു.

വിജയ് മഞ്ജരേക്കർക്കെതിരെ മാത്രമല്ല മകൻ സഞ്ജയ് മഞ്ചരേക്കർക്കെതിരെയും രജീന്ദർ പന്തെറിഞ്ഞിട്ടുണ്ടെന്നത് അദ്ദേഹത്തിന്റെ കരിയറിന്റെ നീളം തെളിയിക്കുന്നതാണ്.1974-75ൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് ടീമിലേക്ക് രജീന്ദർ ഗോയലിനെ പരിഗണിച്ചതാണ്.

എന്നാൽ ആദ്യ 11ൽ ഇടം പിടിക്കാൻ രജീന്ദറിനായില്ല. തൊട്ടടുത്ത കളിയിൽ സസ്പെൻഷനു ശേഷം ബേദി തിരിച്ചെത്തുകയും ചെയ്തു. ഇതോടെ ഇന്ത്യക്കുവേണ്ടി കളിക്കുകയെന്ന രജീന്ദറിന്റെ സ്വപ്നം അവസാനിക്കുകയായിരുന്നു.

Advertisement