കോട്ടയം: കോട്ടയത്ത് വയറുവേദനയെ തുടര്‍ന്ന് ചികിത്സയ്ക്ക് എത്തിയ പെണ്‍കുട്ടി മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമെന്ന് പരാതി. ആർപ്പൂക്കര പനമ്പാലം കാവിൽ വീട്ടൽ എവി ചാക്കോ -മറിയം ദമ്പതികളുടെ മകൾ എയ്ൻ അൽഫോൺസ് (8) ആണ് മരിച്ചത്.
തിങ്കളാഴ്ച കുടമാളൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ കുട്ടിക്ക് മരുന്ന് നല്‍കി വീട്ടിലേക്ക് അയക്കുകയായിരുന്നു. തുടര്‍ന്ന് വേദന ശമിക്കാത്തതിനെ തുടര്‍ന്ന് ഫോണിലൂടെ ഡോക്ടര്‍ മരുന്ന് നിർദ്ദേശിച്ചെന്നാണ് ആരോപണം.
വൈകിട്ടോടെ വേദന കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ കുട്ടിയെ ആശുപത്രി അധികൃതര്‍ ചികിത്സിക്കാന്‍ തയ്യാറായില്ലെന്നും മരുന്ന് കൂടിയ അളവില്‍ നല്‍കിയതിനെ തുടര്‍ന്ന് കുട്ടിയുടെ നില മോശമായെന്നുമാണ് ആരോപണം.
തുടര്‍ന്ന് വെന്റിലേറ്ററില്‍ രാത്രി 8 മണിയോടെ പ്രവേശിപ്പിച്ച കുട്ടി മരണപ്പെട്ടു. വേദനസംഹാരിയായി ഇഞ്ചെക്ഷനും മൂന്ന് തവണകളായി മരുന്നും നല്‍കിയതാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഏറ്റുമാനൂർ എസ്എഫ്എസ് പബ്ളിക് സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് എയ്ന്‍. സംഭവത്തെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.