കോപ്പ അമേരിക്ക ആദ്യ മത്സരത്തിൽ അർജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോൽവി: കൊളംബിയ മെസ്സിയെയും കൂട്ടരെയും തകർത്തുവിട്ടു

19

കോപ അമേരിക്കയിൽ ഗ്രൂപ്പ് തലത്തിലെ ആദ്യ മത്സരത്തിൽ ലാറ്റിനമേരിക്കൻ വമ്പന്മാരായ അർജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോൽവി.

ഫോണ്ടെനോവ അരീനയിൽ നടന്ന മത്സരത്തിൽ ശക്തരായ കൊളംബിയ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മെസ്സിയെയും കൂട്ടരെയും തകർത്തുവിട്ടു.

Advertisements

71-ാം മിനിറ്റിൽ റോജർ മാർട്ടിനസും 86-ാം മിനിറ്റിൽ ഡുവാൻ സപാട്ടയുമാണ് കൊളംബിയക്ക് വേണ്ടി ഗോൾ നേടിയത്.

മത്സരത്തിൽ 4-2-3-1 ശൈലിയിലാണ് അർജന്റീന കളിക്കാനിറങ്ങിയത്. കൊളംബിയ 4-3-3 ശൈലിയിലും കളത്തിലിറങ്ങി.

തുടക്കത്തിൽ അർജന്റീന ആക്രമിച്ച് കളിച്ച് കളി തങ്ങളുടെ വരുതിയിലാക്കുമെന്ന് തോന്നിയെങ്കിലും പിന്നീടങ്ങോട്ട് കൊളംബിയയുടെ ആക്രമണത്തിന് മൂർച്ചയേറി.

14-ാം മിനിറ്റിൽ കൊളംബിയയുടെ ലൂയിസ് മൂരിയലിന് പരിക്കേറ്റ് പുറത്തുപോയി. 39-ാം മിനിറ്റിൽ ഫാൽക്കോ ഹെഡറിലൂടെ ലക്ഷ്യം കാണാൻ ശ്രമിച്ചെങ്കിലും വിഫലമായി.

രണ്ടാംപകുതിയിൽ ഡി മരിയയെ പിൻവലിച്ച അർജന്റീന പകരം റോഡ്രിഗോ ഡീ പോളിനെ കളത്തിലിറക്കി. എന്നാൽ കൊളംബിയൻ കുതിപ്പിനെ പൂട്ടാൻ അത് മതിയാകുമായിരുന്നില്ല.

46-ാം മിനിറ്റിൽ പരേദേസിന്റെ ഷോട്ട് കൊളംബിയൻ ഗോൾപോസ്റ്റിന് അരികിലൂടെ പുറത്തേക്കുപോയെങ്കിലും ഗോളായില്ല.

62-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്ന് ലയണൽമെസിയും ഷോട്ട് തൊടുത്തെങ്കിലും കൊളംബിയൻ ഗോളി ഒസ്മിന റാമിറസ് രക്ഷപ്പെടുത്തി.

രണ്ടാം പകുതിയുടെ 71-ാം മിനിറ്റിലായിരുന്നു കൊളംബിയയുടെ ആദ്യ ഗോൾ പിറന്നത്.

ജെയിംസ് റോഡ്രിഗസ് ബോക്‌സിന്റെ ഇടതുഭാഗത്ത് നിന്ന് തൊടുത്ത ഷോട്ട് റോജർ മാർട്ടിനസാണ് ലക്ഷ്യത്തിലെത്തിച്ചത്.

86-ാം മിനിറ്റിൽ ഡുവാൻ സപാട്ടയുടെ ക്ലോസ് റേഞ്ച് ഷോട്ട് അർജന്റീനയുടെ തോൽവി ഉറപ്പിച്ചു. ഗ്രൂപ്പ് എ.യിലെ വെനസ്വേല-പെറു മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.

ഇരുടീമുകൾക്കും ഓരോ പോയിന്റ് ലഭിച്ചു. ആദ്യകളിയിൽ ബൊളീവിയയെ തകർത്ത ബ്രസീലാണ് മൂന്നുപോയിന്റുമായി ഗ്രൂപ്പ് എ.യിൽ മുന്നിൽ.

Advertisement