മലയാളി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് താരരാജാവ് മോഹൻലാലിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം. ഇക്കഴിഞ്ഞ മാർച്ചിൽ റിലീസ് തീരുമാനിച്ചിരുന്ന സിനിമ കോവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച് ലോക്ഡൗൺ മൂലം റിലിസ്‌ചെയ്യാനായില്ല.
ഇപ്പോൾ ലോക്ഡൗണിൽ കേന്ദ്ര കേരള സർക്കാരുകൾ ഇളവുകൾ പ്രഖ്യാപിച്ച് കൊണ്ടിരിക്കുകയാണ്. എന്നാൽ കേരളത്തിൽ തിയേറ്ററുകൾ തുറന്നാലും മരക്കാർ ഉടൻ റിലീസിനെത്തിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയിരിക്കുകയാണ്.
മരക്കാർ റിലീസിന് അറുപത് രാജ്യങ്ങളുമായി കരാർ ഉണ്ടെന്നും അവിടെയൊക്കെ ഒരുമിച്ച് ചിത്രം ഒരുമിച്ച് റിലീസ് ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. മരക്കാറിന്റെ റിലീസിനെ കുറിച്ച് ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ ഇങ്ങനെ:
മോഹൻലാൽ സർ എന്നെ വിളിച്ചു പറഞ്ഞത് ആന്റണി ഇപ്പോൾ ലോകം മുഴുവൻ പഴയതുപോലെയാകാൻ പ്രാർഥിക്കുക എന്നാണ്. മറ്റൊന്നും ആലോചിക്കരുത്. പഴയ അവസ്ഥയിലെത്തിയാൽ നമുക്ക് എന്തു വേണമെങ്കിലും ചെയ്യാനാകും എന്നാണ്.
അതിനുശേഷം വളരെ ശാന്തമായ മനസ്സുമായാണ് ഞാൻ ഉറങ്ങുന്നത്. എല്ലാം ശാന്തമാകുന്ന ദിവസം റിലീസ് ചെയ്യുമെന്നേ പറയാനാകൂ. തുറന്ന ഉടൻ റിലീസിനില്ല. കാരണം, 60 രാജ്യങ്ങളുമായി കരാറുണ്ട്. അവിടെയെല്ലാം ഒരുമിച്ചേ റിലീസ് ചെയ്യാനാകൂ എന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു.
ഇന്ത്യയിലെ തന്നെ സൂപ്പർ ഡയറക്ടറായ പ്രിയദർശൻ ആണ് മരക്കാർ അറബിക്കടലിന്റെ സിംഹം സംവിധാനം ചെയ്യുന്നത്. ലേഡി സൂപ്പർതാരം മഞ്ജുവാര്യർ നായികയായി എത്തുന്ന സിനിമയിൽ സൂപ്പർതാരങ്ങളുടെ ഒരു പട തന്നെ അഭിനയിക്കുന്നുണ്ട്.
തമിഴകത്തിന്റെ ആക്ഷൻ കിങ്ങ് അർജുൻ, ബോളിവുഡ് താരം സുനിൽ ഷെട്ടി, തമിഴ് സൂപ്പർതാരം പ്രഭു തുടങ്ങിയ വമ്പൻ താര നിരയ്ക്ക് ഒപ്പം പ്രണവ് മോഹൻലാലും പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.