സിനിമാ അഭിനയരംഗത്ത് എത്തി 40 വർഷങ്ങൾ കഴിഞ്ഞിട്ടും തന്റെ താരപദവിക്ക് ഇപ്പോഴും ഒരു കോട്ടവും സംഭവിക്കാതെ വൻവിജയങ്ങളുമായി മുന്നേറുന്ന താരമാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. മലയാളത്തിന് പുറമേ എല്ലാ തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും വിഡയക്കൊടി പാറിച്ച നടൻ കൂടിയാണ് മമ്മൂട്ടി.
തന്റെ തുടക്കകാലത്ത് കരിയറിൽ ചെറിയ മങ്ങലേറ്റപ്പോൾ ശക്തമായി മമ്മൂട്ടി തിരിച്ചു കൊണ്ടുവന്ന സിനിമയായിരുന്നു ന്യൂ ഡൽഹി. 1987ൽ പുറത്തിറങ്ങിയ ന്യൂഡൽഹി മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളിൽ ഒന്നായി മാറിയിരുന്നു. ഒരർത്ഥത്തിൽ മമ്മൂട്ടിയെ സൂപ്പർതാര പദവിയിലേക്ക് ഉയർത്തിയ സിനിമ കൂടിയാണ് ന്യൂഡൽഹി. മമ്മൂട്ടിക്കൊപ്പം ത്യാഗരാജൻ, സുമലത, സുരേഷ് ഗോപി, ഉർവ്വശി ഉൾപ്പെടെയുളള താരങ്ങളും ന്യൂഡൽഹിയിൽ പ്രധാന വേഷങ്ങളിലെത്തി.
ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ്. അന്തരിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ രചനയിൽ ജോഷി സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളിൽ വലിയ വിജയം ആയിരുന്നു നേടിയടുത്തത്. 34 വർഷങ്ങൾക്ക് മുമ്പ് രണ്ടരക്കോടി രൂപയാണ് ബോക്സോഫീസ് കളക്ഷനായി ഈ മമ്മൂട്ടി ചിത്രം നേടിയത്. അതേസമയം മമ്മൂട്ടി ചിത്രത്തെ കുറിച്ച് പ്രേക്ഷകർ ശ്രദ്ധിച്ചിരിക്കാൻ ഇടയില്ലാത്ത ചില കാര്യങ്ങളെ കുറിച്ചുളള ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
Also Read
സിനിമയിലേക്ക് വന്നപ്പോൾ അച്ഛൻ നൽകിയ ആ ഒരു ഉപദേശം ഞാൻ മൈൻഡ് ചെയ്തട്ടേയില്ല: തുറന്നു പറഞ്ഞ് അഹാന കൃഷ്ണ
മലയാളം മൂവി ആൻഡ് മ്യൂസിക്ക് ഡാറ്റാബെയ്സ് എന്ന ഗ്രൂപ്പിൽ ഷംസു എം ഷംസു എന്ന വ്യക്തിയാണ് ന്യൂഡൽഹിയെ കുറിച്ചുള്ള അറിയാകഥകൾ പോസ്റ്റു ചെയ്തിരിക്കുന്നത്.
ഹിന്ദിയിൽ ജിതേന്ദ്രയും തെലുങ്കിൽ കൃഷ്ണം രാജുവും കന്നഡയിൽ അംബരീഷുമാണ് മമ്മൂട്ടി ചിത്രത്തിന്റെ റീമേക്കുകളിൽ നായക വേഷങ്ങൾ ചെയ്തത്. നാല് ഭാഷയിലും ന്യൂഡൽഹി ജോഷി തന്നെ സംവിധാനം ചെയ്തു. നാല് ഭാഷയിലും പശ്ചാത്തല സംഗീതം ശ്യാമും ഛായാഗ്രാഹണം ജയനൻ വിൻസെന്റുമാണ് നിർവ്വഹിച്ചത്.
മലയാളത്തിന് പുറമെ റീമേക്ക് ചിത്രങ്ങളിലും സുരേഷ് ഗോപി, ത്യാഗരാജൻ, സുമതല, ഉർവ്വശി, സിദ്ദിഖ്, വിജയരാഘവൻ, മോഹൻജോസ് എന്നിവർ തങ്ങളുടെ വേഷങ്ങളിൽ അഭിനയിച്ചു. മലയാളം, ഹിന്ദി ഭാഷകളിൽ മാത്രം ദേവൻ ഒരേ വേഷം ചെയ്തു. മൂന്ന് ഭാഷകളിൽ ന്യൂഡൽഹി എന്ന പേര് ആയിരുന്നെങ്കിൽ തെലുങ്കിൽ മാത്രം അന്തിമ തീർപ്പ് എന്നാക്കി.
മൂന്ന് ഭാഷകളിൽ നായക കഥാപാത്രം ജി കൃഷ്ണമൂർത്തി ജികെ ആയിരുന്നെങ്കിൽ ഹിന്ദിയിൽ മാത്രം വിജയകുമാർ വികെ എന്നായിരുന്നു. ന്യൂഡൽഹിയുടെ മലയാളം വേർഷൻ തമിഴ്നാട്ടിൽ കൂടി വിജയം നേടിയത് കൊണ്ട് തമിഴ് റീമേക്ക് വേണ്ടെന്ന് വെച്ചു. ഡബ്ബ് പോലും ചെയ്യാതെ ഒരു മലയാള ചിത്രം ആദ്യമായി തമിഴ്നാട്ടിൽ 2 സെന്ററിൽ 100 ദിവസം ഓടിയത് ന്യൂഡൽഹി ആയിരുന്നു.
തമിഴിൽ ത്യാഗരാജനെ നായകനാക്കി ന്യൂഡൽഹിയിലെ കഥാപാത്രം വെച്ച് സേലം വിഷ്ണു എന്ന പേരിൽ ചിത്രം പുറത്തിറങ്ങി. രജനീകാന്ത് റീമേക്ക് ചെയ്യാൻ ഏറെ താൽപര്യം പ്രകടിപ്പിച്ചതും, മണിര്തനം ഷോലെയ്ക്ക് ശേഷം ഞാൻ കണ്ട എറ്റവും മികച്ച തിരക്കഥ എന്ന് വിശേഷിപ്പിച്ചതും, സാക്ഷാൽ സത്യജിത് റായ് ന്യൂഡൽഹി കാണാൻ ആഗ്രഹം പ്രകടിപ്പിച്ചതും അക്കാലത്തെ വാർത്തകൾ ആയിരുന്നു.
ക്രൈം ത്രില്ലർ ചിത്രമായിട്ടാണ് ന്യൂഡൽഹി പുറത്തിറങ്ങിയത്. ജോയ് തോമസും ജി ത്യാഗരാജനും ചേർന്നാണ് സിനിമ നിർമ്മിച്ചത്. ജൂബിലി പ്രൊഡക്ഷൻസാണ് സിനിമ വിതരണത്തിന് എത്തിച്ചത്. 1987 ജൂലായ് 24നാണ് ന്യൂഡൽഹി പുറത്തിറങ്ങിയത്. 143 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം. മമ്മൂട്ടി ജോഷി കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകളിൽ എറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായാണ് ന്യൂഡൽഹി അറിയപ്പെടുന്നത്.