ഒക്ടോബർ 19 എന്ന തിയ്യതിക്കുവേണ്ടി കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള വിജയ് ആരാധകർ. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഇറങ്ങുന്ന ലിയോ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിൽ ഉൾപ്പെടുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ലോകേഷ് എങ്ങനെ ആകും വിജയെ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുക, അവതരിപ്പിച്ചിരിക്കുക എന്നതും ആകാംക്ഷയുടെ വലുപ്പം കൂട്ടുന്നു.
കേരളത്തിലും ഇന്ത്യയ്ക്ക് പുറത്തും സിനിമ 4 മണിമുതൽ പ്രദർശനം ആരംഭിക്കുമ്‌ബോൾ തമിഴ്നാട്ടിൽ 9 മണിക്ക് ശേഷം മാത്രം പ്രദർശനം നടത്താനാണ് അനുവാദമുള്ളത്. വിജയ് രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന ഭയമുള്ളതിനാലാണ് ഡിഎംകെ രജനി ചിത്രമായ ജയ്ലറിന് സ്പെഷ്യൽ ഷോ അനുവദിച്ചിട്ടും ലിയോയ്ക്ക് അനുവാദം നൽകാത്തതെന്നാണ് തമിഴകത്തെ സംസാരം. പ്രതിപക്ഷ പാർട്ടിയായ അണ്ണാഡിഎംകെയും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
എന്നാൽ ഒരു വിജയ് ചിത്രത്തിന്റെ റിലീസ് ദിവസങ്ങളോളം വൈകിപ്പിച്ച ചരിത്രമുള്ളവരാണ് അണ്ണാഡിഎംകെ. 10 വർഷങ്ങൾക്ക് മുൻപ് തലൈവ എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ചാണ് സംഭവങ്ങൾ അരങ്ങേറിയത്. അന്നും വിജയ് രാഷ്ട്രീയത്തിൽ സജീവമാകുമെന്നതടക്കമുള്ള വാർത്തകൾ സജീവമായിരുന്നു. ഇതിനിടയിൽ സിനിമയ്ക്ക് തലൈവ എന്ന പേര് നൽകിയതും അതിനൊപ്പം ടൈം ടു റൂൾ എന്ന ടാഗ്ലൈൻ നൽകിയതും അന്നത്തെ തമിഴ് മുഖ്യമന്ത്രിയായ ജയലളിതയെ ചൊടുപ്പിച്ചു.
വിജയുടെ രാഷ്ട്രീയപ്രവേശത്തെ പറ്റിയാണ് പരോക്ഷമായി സിനിമ ടാഗ് ലൈൻ കൊണ്ട് ഉദ്ദേശിക്കുന്നതെന്നായിരുന്നു ജയലളിതയുടെ സംശയം. സിനിമയുടെ ടാഗ്ലൈൻ മാറ്റികൊണ്ട് സിനിമ പുറത്തിറക്കാം എന്ന് ജയലളിത വ്യക്തമാക്കി. ഇതിനെ തുടർന്ന് സിനിമ മറ്റ് ഭാഷകളിലെല്ലാം തന്നെ റിലീസ് ചെയ്തപ്പോഴും തമിഴ്നാട്ടിൽ മാത്രം സിനിമയുടെ റിലീസ് പിടിച്ചുവെച്ചു. സിനിമയുടെ റിലീസിന് വേണ്ടി കൊടാനാടുള്ള ജയലളിതയുടെ വിശ്രമകേന്ദ്രത്തിൽ വിജയ്, സംവിധായകൻ എ എൽ വിജയ്, നിർമാതാവ് ചന്ദ്രപ്രാകാഡ് ജെയ്ൻ എന്നിവർ എത്തിയെങ്കിലും ജയലളിത ഏറെ നേരം ഇവരെ ഉള്ളിലേക്ക് കടത്തിവിടുകയുണ്ടായില്ല.
ഈ സംഭവങ്ങൾക്കെല്ലാം ശേഷം സിനിമയുടെ റിലീസിനോട് അനുബന്ധിച്ചുണ്ടായ പ്രശ്നങ്ങളിൽ നിന്നും ജയലളിതയുടെ സഹായം തിയേറ്ററുകളെ രക്ഷിച്ചെന്നും സിനിമയുടെ റിലീസിന് സഹായിച്ച ജയലളിതയ്ക്ക് നന്ദി പറയുന്നു എന്നും പറഞ്ഞുകൊണ്ടുള്ള വിജയുടെ വീഡിയ പുറത്തുവന്നു. 2013 ഓഗസ്റ്റ് 9നായിരുന്നു ചിത്രത്തിന്റെ റിലീസ്. വൈകിയാണ് തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ സിനിമ റിലീസ് ചെയ്തതെങ്കിലും താരതമ്യേന മികച്ച വിജയം നേടാൻ സിനിമയ്ക്കായി.