മിമിക്രിയിലൂടെ മിനിസ്‌ക്രീനിലെത്തി അവിടെ നിന്നും സിനിമയിലെത്തി മലയാളികളെ ഞെട്ടിച്ച നടനാണ് സലീം കുമാർ. കലാഭവനിൽ നിന്നും ടെലിവിഷൻ ചാനലുകളിലെ കോമഡി സ്‌കിറ്റുകളിൽ പൊട്ടിച്ചിരി പരത്തിയാണ് സലിം കുമാർ സിനിമയിലേക്ക് എത്തുന്നത്.
ആദ്യമൊക്കെ ചെറിയ കോമഡി വേഷങ്ങളിൽ ഒതുങ്ങിനിന്ന സലീം കുമാർ പിന്നീട് നായകനായി ഒടുവിൽ മികച്ച പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ നേടിയെടുത്തു. ഇപ്പോളും നായകനായും സഹനനായും തമാശക്കാരനായും ഒക്കെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് സലീം കുമാർ. സലീം കുമാറിന്റെ തുടക്ക കാലത്തെ സിനിമകളെല്ലാം കോമഡിക്ക് പ്രാധാന്യം നൽകിയുള്ളതായിരുന്നു.
അദ്ദേഹം സ്‌ക്രീനിലേക്ക് വരുമ്പോഴെ ചിരിക്കാനുള്ള വക പ്രതീക്ഷിച്ചാണ് കാണികൾ ഇരിക്കുക. കാത്തിരിപ്പ് വെറുതേ ആക്കാതെ മനോഹരമായി കൗണ്ടറുകൾ വിതറി ആസ്വദകരെ നിറയെ ചിരിപ്പിക്കുകയും ചെയ്യും സലീം കുമാർ. കോമഡി ചെയ്ത് വിജയിക്കുന്നവർക്ക് സീരിയസ് വേഷങ്ങൾ എളുപ്പത്തിൽ വഴങ്ങും എന്നൊരു ചൊല്ല് സലീം കുമാറിന്റെ കാര്യത്തിൽ നൂറ് ശതമാനം വിജയമായിരുന്നു.
2004ൽ കമലിന്റെ സംവിധാനത്തിലൊരുങ്ങിയ പെരുമഴക്കാലം എന്ന ചിത്രത്തിലായിരുന്നു സലീം കുമാറിലെ നടന്റെ മറ്റൊരു മുഖം പ്രേക്ഷകർ കണ്ടത്. പിന്നീട് അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകൻ അബു തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമാശയ്ക്കപ്പുറം സീരിയസ് കഥാപാത്രങ്ങളെ മനോഹരമാക്കാൻ കഴിവുള്ള വ്യക്തിയാണെന്ന് സമൂഹവും സിനിമാപ്രവർത്തകരും തിരിച്ചറിഞ്ഞു. താരം കോമഡി മാത്രമല്ല സീരിയസ് വേഷങ്ങളിലും തിളങ്ങുകയാണ് ഇപ്പോൾ.
തന്റെ അഭിപ്രായം തുറന്നുപറയാൻ മടിയില്ലാത്ത താരം ഇപ്പോഴിതാ മലയാളത്തിൽ നല്ല ചിരിപ്പടങ്ങൾ ഇറങ്ങുന്നില്ലെന്ന് വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. നല്ല ചിരിക്കാനുള്ള കോമഡി സിനിമകൾ ഉണ്ടാകാത്തത് പൊളിറ്റിക്കൽ കറക്ട്നെസ് കാരണം ആണെന്നാണ് സലിം കുമാർ പറയുന്നത്.
പൊളിറ്റിക്കൽ കറക്ട്നെസ്സിനടിയിൽപ്പെട്ട് എങ്ങനെ ചിരിപ്പിക്കണം എന്നറിയാതെ കൺഫ്യൂഷനിലാണ് സംവിധായകരെന്നും സലിം കുമാർ സോഷ്യൽമീഡിയയിൽ കുറിച്ചു. മനോരമ പത്രത്തിൽ വന്ന തന്റെ തന്നെ വാചകങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയായിരുന്നു.
നടൻ സലിം കുമാറിന്റെ വാക്കുകൾ വായിക്കാം:
‘സത്യം പറഞ്ഞാൽ ഞാൻ ഒരു നല്ല ചിരിപ്പടം കണ്ടിട്ടുതന്നെ കുറേക്കാലമായി. പണ്ട് മാസത്തിൽ ഒരു ചിരിപ്പടമെങ്കിലും വരാറുണ്ടായിരുന്നു. ഇന്ന് സമൂഹത്തിൽ ചിരിയില്ല. ഈ പൊളിറ്റിക്കൽ കറക്ട്നെസ്സിനടിയിൽപ്പെട്ട് എങ്ങനെ ചിരിപ്പിക്കണം എന്നറിയാതെ കൺഫ്യൂഷനിലാണ് സംവിധായകർ. ജാതിവിമർശനം പാടില്ല, മതവിമർശനം പാടില്ല, രാഷ്ട്രീയ വിമർശനം പാടില്ല, പിന്നെങ്ങനെ ചിരിയുണ്ടാകും?
ഇതിനിടെ താരത്തിന്റെ പൊളിറ്റിക്കൽ കറക്ട്‌നസ് എന്താണെന്ന വിഷയത്തിലുള്ള അജ്ഞതയാണ് ഇത്തരം പ്രിതകരണത്തിന് പിന്നിലെന്ന് വിമർശിക്കുകയാണ് ചിലർ. പൊളിറ്റിക്കലി ആരെയും നോവിക്കാത്ത തമാശകൾ ഇറങ്ങുന്നുമുണ്ട് വിജയിക്കുന്നുമുണ്ട്, ജാതി മത വിമർശനവും രാഷ്ട്രീയ വിമർശനവും പാടില്ല എന്ന് ആരാണ് പറഞ്ഞത് സാർ എന്നും കമന്റുകളിലൂടെ സോഷ്യൽമീഡിയ യൂസർമാർ ചോദിക്കുന്നു.