ഗൾഫിൽ വെച്ച് ഏക മകൻ മരിച്ചതിന് പിന്നാലെ കിടപ്പാടം ജപ്തി ചെയ്യാനൊരുങ്ങി ബാങ്ക്; ഒറ്റരാത്രി കൊണ്ട് 18 ലക്ഷം തിരിച്ചടച്ച് കൈക്കുഞ്ഞടക്കമുള്ള സാധു കുടുംബത്തിന് രക്ഷകനായി എംഎ യൂസഫലി

18

കൊച്ചി: പ്രവാസിയുടെ മരണത്തിന് പിന്നാലെ വായ്പയുടെ പേരിൽ കിടപ്പാടം ജപ്തി ചെയ്യാൻ ബാങ്കുമെത്തിയതോടെ തെരുവിലറങ്ങേണ്ടിവരുമായിരുന്ന കുടുംബത്തിന് രക്ഷകനായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് എംഡിയുമായ എംഎ യൂസഫലി.

കഴിഞ്ഞ സെപ്തംബർ 15ന് അൽ ഐനിൽ വെച്ച് മരിച്ച മലപ്പുറം കോക്കൂർ സ്വദേശി മുഹമ്മദ് ആഷികിന്റെ കുടുംബത്തിനാണ് സഹായവുമായി യൂസഫലി എത്തിയത്.

Advertisements

ഒൻപത് വർഷം മുൻപായിരുന്നു ആഷിക് യുഎഇയിലെത്തിയത്. രോഗികളായ മാതാപിതാക്കളും അഞ്ച് സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അദ്ദേഹം. ചെറിയ ജോലികളിൽ തുടങ്ങി പിന്നീട് അൽഐനിൽ സ്വന്തമായി കട തുടങ്ങി.

ഇതിനിടെ നാല് സഹോദരിമാരെയും വിവാഹം കഴിച്ചയച്ചു. ഏതാനും വർഷം മുൻപ് ബ്രെയിൻ ട്യൂമർ ബാധിച്ച് പിതാവ് മരിച്ചു.

അമ്മ കിടപ്പിലാവുകയും അസുഖം ബാധിച്ച് സഹോദരി ശരീരം തളർന്ന് കിടപ്പിലാവുകയും ചെയ്തു. ഭാര്യയും ഒരു പെൺകുഞ്ഞും ഉണ്ട് ആഷികിന്.

ഇതോടെ ചികിത്സാ ചെലവിനായാണ് മലപ്പുറം ചങ്ങരംകുളത്തെ സൗത്ത് ഇന്ത്യൻ ബാങ്കിൽ വീടും സ്ഥലവും പണയം വെച്ച് 18 ലക്ഷം രൂപ വായ്പയെടുത്തത്.

മരണം വരെ അദ്ദേഹം കൃത്യമായി വായ്പ തിരിച്ചടയ്ക്കുകയും ചെയ്തു.

എന്നാൽ മരണത്തോടെ വായ്പാ തിരിച്ചടവ് മുടങ്ങിയപ്പോൾ ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നു.

കുടുംബം തെരുവിലിറങ്ങേണ്ടിവരുമെന്ന ഘട്ടമായപ്പോഴാണ് നാട്ടുകാർ ഇവരെ സഹായിക്കാനായി ഒരു കമ്മിറ്റിക്ക് രൂപം നൽകിയത്.

കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്കുമായി ചർച്ച നടത്തിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഇതോടെയാണ് ആക്ഷൻ കമ്മിറ്റി ബാങ്കുമായി സംസാരിക്കാൻ യൂസഫലിയുടെ സഹായം തേടിയത്.

എന്നാൽ വിവരമറിഞ്ഞ എംഎ യൂസഫലി ബാങ്കുമായി സംസാരിക്കാൻ നിൽക്കാതെ മുഴുവൻ പണവും അടച്ച് ബാധ്യത തീർക്കുകയായിരുന്നു.

ആഷിക്കിന്റെ വീട്ടുകാരോ ആക്ഷൻ കമ്മറ്റിയോ ഇക്കാര്യം അറിഞ്ഞതുമില്ല.

രാത്രിയിൽ ബാങ്ക് ജീവനക്കാർ വീട്ടിലെത്തി വിവരമറിയിച്ചപ്പോഴാണ് വായ്പാ തുക മുഴുവൻ എംഎ യൂസഫലി അടച്ചവിവരം മറ്റുള്ളവർ അറിഞ്ഞത്.

രേഖകൾ ബാങ്ക് ആഷികിന്റെ അമ്മയ്ക്ക് കൈമാറി. അദ്ദേഹത്തിനും മാതാപിതാക്കൾക്കും വേണ്ടി എപ്പോഴും തങ്ങളുടെ പ്രാർത്ഥനയുണ്ടാകുമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയപ്പോൾ വേദന തോന്നിയെന്നും അവരുടെ ബുദ്ധിമുട്ട് ഒരു ദിവസത്തേക്ക് പോലും ദീർഘിപ്പിക്കരുതെന്നായിരുന്നു തന്റെ ആഗ്രഹമെന്നും യൂസഫലി ‘ഖലീജ് ടൈംസിനോട്’ പറഞ്ഞു.

ബാങ്ക് ജപ്തി നടപടികളുടെ അവസാന ഘട്ടത്തിലേക്ക് കടന്നിരുന്നതിനാൽ ഉടനെ ഇടപെട്ടു. പുണ്യ റമദാൻ മാസത്തിൽ ദുരിതമനുഭവിക്കുന്നവരെ കഴിയുന്ന വിധത്തിൽ സഹായിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement