എന്തടിസ്ഥാനത്തിലാണ് ധോണിയെ ഇനി ടീമിലേക്ക് തിരികെ വിളിക്കുക: ആഞ്ഞടിച്ച് ഗൗതം ഗംഭീർ

45

ഒരു വർഷത്തോളമായി ഇന്ത്യൻ ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുന്ന മഹേന്ദ്രസിങ് ധോണിയെ ഇനി എന്തടിസ്ഥാനത്തിലാണ് ദേശീയ ടീമിലേക്ക് തിരികെ വിളിക്കുകയെന്ന് ലോക്സഭാ എംപിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ. ഇത്തവണ ഐപിഎൽ നടന്നില്ലെങ്കിൽ ധോണി രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരികെയെത്താൻ സാധ്യത വിരളമാണെന്ന് ഗംഭീർ അഭിപ്രായപ്പെട്ടു.

എംഎസ് ധോണിക്കു പകരം വിക്കറ്റ് കീപ്പറാകാൻ കെഎൽ രാഹുലിന് സാധിക്കും. എപ്പോൾ വിരമിക്കണമെന്നത് ധോണിയുടെ വ്യക്തിപരമായ കാര്യമാണെന്നും ഗംഭീർ അഭിപ്രായപ്പെട്ടു. സ്റ്റാർ സ്പോർട്സ് ക്രിക്കറ്റ് കണക്ടഡ് ചാറ്റ് ഷോയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഗംഭീർ നിലപാട് വ്യക്തമാക്കിയത്.

Advertisements

കഴിഞ്ഞ ഏകദിന ലോകകപ്പ് മുതൽ ധോണി ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കെഎൽ രാഹുലിനെ പകരക്കാരനാക്കി മുന്നോട്ടു പോകുന്നതാണ് കൂടുതൽ ഉചിതമെന്ന് ഗംഭീർ അഭിപ്രായപ്പെട്ടു. സമീപകാലത്ത് വിക്കറ്റ് കീപ്പറായും ബാറ്റ്സ്മാനായും മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് രാഹുൽ.

ഈ വർഷം ഇനി ഐപിഎൽ നടന്നില്ലെങ്കിൽ ധോണിയെ സംബന്ധിച്ച് രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ബുദ്ധിമുട്ടാകും. അല്ലെങ്കിലും കഴിഞ്ഞ ഒരു വർഷത്തോളമായി സജീവ ക്രിക്കറ്റിലില്ലാത്ത താരത്തെ എന്തടിസ്ഥാനത്തിലാണ് ദേശീയ ടീമിലേക്ക് തിരികെ വിളിക്കുക.

ആത്യന്തികമായി നിങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയാണ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നവരെയും ടീമിനായി വിജയങ്ങൾ സമ്മാനിക്കാൻ കഴിയുന്നവരെയുമാണ് പരിഗണിക്കേണ്ടത്’ — ഗംഭീർ ചൂണ്ടിക്കാട്ടി. ധോണിക്ക് ഏറ്റവും യോജിച്ച പകരക്കാരൻ കെ.എൽ. രാഹുലാണ്. പരിമിത ഓവർ മത്സരങ്ങളിൽ വിക്കറ്റ് കീപ്പറാകാൻ തുടങ്ങിയ കാലം മുതൽ അദ്ദേഹത്തിന്റെ കീപ്പിങ്ങും ബാറ്റിങ്ങും ശ്രദ്ധിക്കാറുണ്ട്.

അദ്ദേഹം ധോണിയുടെയത്ര മികച്ച വിക്കറ്റ് കീപ്പറല്ല എന്നത് സത്യം തന്നെ. എങ്കിലും ട്വന്റി20 ക്രിക്കറ്റിന്റെ രീതിവച്ച് ഏതു സ്ഥാനത്തും കളിപ്പിക്കാവുന്ന താരമാണ് രാഹുൽ. മൂന്നാം നമ്പറിലോ നാലാം നമ്പറിലോ അദ്ദേഹത്തെ ബാറ്റിങ്ങിന് നിയോഗിക്കാം എന്നും ഗംഭീർ ചൂണ്ടിക്കാട്ടി.

നേരത്തെ, ധോണി ദേശീയ ടീമിലേക്ക് തിരിച്ചെത്താൻ സാധ്യത വിരളമാണെന്ന് ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരവും സിലക്ടറുമായിരുന്ന കെ ശ്രീകാന്തും രംഗത്തെത്തിയിരുന്നു. 2011ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടിയതിന്റെ ഒൻപതാം വാർഷികത്തിൽ ധോണിയോടുള്ള താൽപര്യക്കുറവ് വ്യക്തമാക്കി ഗംഭീർ രംഗത്തെത്തിയിരുന്നു.

ലോകകപ്പ് നേട്ടത്തിന്റെ വാർഷികം പ്രമാണിച്ച് ധോണിയുടെ അവസാന സിക്സറിന്റെ ചിത്രം വച്ച് ട്വീറ്റ് ചെയ്ത ഒരു ക്രിക്കറ്റ് വെബ്സൈറ്റിനോടാണ് ഗംഭീർ പ്രതിഷേധം അറിയിച്ചത്. ധോണിയുടെ സിക്സിനോടുള്ള പ്രതിപത്തി അവസാനിപ്പിക്കാൻ സമയമായെന്നും ഇന്ത്യൻ ടീമംഗങ്ങൾ എല്ലാവരും ഒത്തൊരുമിച്ച് നേടിയതാണ് ആ കിരീടമെന്നുമായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.

Advertisement