മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ഹിറ്റ് മേക്കർ വിഎം വിനു ഒരുക്കിയ സിനിമയായിരുന്നു ബാലേട്ടൻ. 2003 ൽ പുറത്തിറങ്ങിയ ഈ സിനിമ ഗംഭീര ഹിറ്റായ ചിത്രമായിരുന്നു. ടിഎ ഷഹിദായിരുന്നു ബാലേട്ടന്റെ രചന നിർവ്വഹിച്ചത്.മികച്ച ഗാനങ്ങളും മോഹൻലാലിന്റെ ഗംഭീര പ്രമകടവുമായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ഇപ്പോഴിതാ ചിത്രത്തിനായി മോഹൻലാലിനെ സമീപിച്ച കഥപറയുകയാണ് സംവിധായകൻ വിഎം വിനു. തന്റെ യൂട്യൂബ് ചാനലിലെ പ്രതിവാര പരിപാടിയായ ഫ്ളാഷ് കട്ട്സിലൂടെയാണ് വിഎം വിനുവിന്റെ വെളിപ്പെടുത്തൽ.
ടിഎ ഷാഹിദിന്റെ രചനയിൽ അരോമ മണിയായിരുന്നു ചിത്രം നിർമ്മിച്ചത്. വളരെയേറെ പ്രതിസന്ധികൾ മറികടന്ന് ഡമ്മി സംഭാഷണങ്ങളുമായി തിരക്കഥയുടെ ഏകദേശ രൂപം പൂർത്തിയാക്കിയ ശേഷം മോഹൻ ലാലിനെ സമീപിക്കുന്നതിന് വേണ്ടി തയ്യാറെടുക്കുകയായിരുന്നു താനും തിരക്കഥകൃത്ത് ടിഎ.ഷഹിദുമെന്ന് വിഎം വിനു പറയുന്നു.
നിർമാതാവ് അരോമ മണിയുടെ പുതിയ ചിത്രമായ മിസ്റ്റർ ബ്രഹ്‌മചാരിയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മോഹൻലാൽ തെങ്കാശി യിലുണ്ടെന്ന് അറിഞ്ഞ് അവിടേക്ക് പോയി. മണി വഴി മോഹൻലാലിനെ കാണുന്നതിന് ഒരവസരം ഒരുങ്ങുക ആയിരുന്നു. തെങ്കാശി യിൽ എത്തി ഷൂട്ടിംഗ് ലൊക്കേഷനിൽ ചെന്ന് മോഹൻലാലിനെ കണ്ട് നിമിഷനേരം കൊണ്ട് തന്നെ വർഷങ്ങളായി പരിചയ മുള്ളവരെ പോലെയാണ് മോഹൻലാൽ തന്നോട് പെരുമാറിയതെന്ന് വിനു പറയുന്നു ലൊക്കേഷനിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് മോഹൻലാലിനോട് സിനിമയുടെ പേര് ബാലേട്ടൻ ആണെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ആ പ്രോജെക്റ്റിനോടുള്ള ഒരു താല്പര്യം തനിക്കു കാണുവാൻ സാധിച്ചെന്നും വിനു പറയുന്നു.
ഷൂട്ടിംഗിനു ശേഷം തന്റെ ഹോട്ടൽ മുറിയിലേക്ക് തങ്ങളെ മോഹൻലാൽ ക്ഷണിക്കുകയും അവിടെ ഇരുന്നു ചിത്രത്തിന്റെ കഥ കേൾക്കുകയും ചെയ്തു. ഒരു പുതുമുഖ തിരക്കഥാകൃത്തിന്റെ എല്ലാ അങ്കലാപ്പും പേടിയും ഉണ്ടായിരുന്ന ഷാഹിദിനെ സമാധാനിപ്പിക്കാൻ മോഹൻലാൽ മുൻകൈ എടുക്കുകയും വളരെ ക്ഷമയോടെ ഇരുന്നു കഥ മുഴുവൻ കേൾക്കുകയും ചെയ്തെന്നും വിനു പറയുന്നു.
കഥയുടെ സെക്കൻഡ് ഹാഫ് കേട്ടുകഴിഞ്ഞപ്പോൾ തന്നെ മോഹൻലാലിന് സിനിമ ഇഷ്ടപ്പെട്ടു. സ്‌ക്രിപ്റ്റിന്റെ നീളം കുറച്ചു കുറയ്ക്കണമെന്ന് മാത്രം ഒരു അഭിപ്രായമാണ് പറഞ്ഞത്. പോകാൻ നേരം മോഹൻലാലിന്റെ പേർസണൽ ഫോൺ നമ്പർ കൂടി നൽകിയിട്ടാണ് അദ്ദേഹം തങ്ങളെ യാത്ര ആക്കിയതെന്നും വിനു പറയുന്നു.
പടത്തിന്റെ കഥ നേരത്തെ കേട്ട് ഇഷ്ടപ്പെട്ട അരോമ മണി തന്നെ നിർമ്മാതാവായി വരികയും പിന്നീടുള്ള കാര്യങ്ങൾ മണിയുമായി നേരിട്ട് സംസാരിക്കാമെന്ന ധാരണയിൽ മോഹൻലാൽ ബാലേട്ടനാകാൻ സമ്മതിച്ചെന്നും വിഎം വിനു വ്യ്കതമാക്കി. അതേ സമയം ബാലേട്ടൻ തിയ്യറ്ററുകളിൽ തകർപ്പൻ വിജയം ആയിരുന്നു നേടിയെടുത്തത്. മോഹൻലാലിനെ കൂടാതെ ദേവയയാനി, നെടുമുടി വേണു, സുധീഷ്, റിയാസ് ഖാൻ, ജഗതി, ഹരിശ്രി അശോകൻ, ഇന്നസെന്റ്, കലാശാല ബൈജു, നിത്യാ ദാസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.