മലയാള സിനിമാ ബോക്‌സ് ഓഫീസ് 2019ൽ ഇളക്കിമറിച്ച ചിത്രമായിരുന്നു താരരാജാവ് മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.
ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചുകഴിഞ്ഞു. എമ്പുരാൻ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ചിത്രം രചിച്ചത് മുരളി ഗോപിയും നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരുമായിരുന്നു.
ബോളിവുഡ് താരം വിവേക് ഒബ്റോയ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തി ആരാധകരെ ഞെട്ടിച്ചിരുന്നു. നടൻ വിനീത് ആയിരുന്നു താരത്തിന് ശബ്ദം നൽകിയത്. ബോബിയായി അഭിനയിച്ച വിവേക് ഒബ്രോയ്ക്ക് നിരവധി പ്രശംസകളാണ് ഇതിനോടകം ലഭിച്ചത്.
ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്. പതിനേഴു വർഷം മുൻപ് മോഹൻലാൽ അജയ് ദേവ്ഗൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ബോളിവുഡ് ചിത്രമായിരുന്നു കമ്പനി. ചിത്രത്തിലെ പ്രകടനം മോഹൻലാലിന് ഐഫ അവാർഡടക്കം നിരവധി പുരസ്‌കാരങ്ങളും നേടികൊടുത്തിരുന്നു.
കമ്പനിയിൽ ഹിന്ദി പറയാൻ ലാലേട്ടൻ ഉപയോഗിച്ച ടെക്‌നിക്കാണ് ലുസിഫറിൽ മലയാളം പറയാൻ താൻ ഉപയോഗിച്ചതെന്ന് വിവേക് ഒബ്റോയ് തുറന്നു പറയുന്നു. പൃഥ്വിരാജ് സുകുമാരനെ കൊണ്ട് മലയാളം മംഗ്ലീഷിൽ എഴുതി ഫ്രേമിൽ വരാതെ വെച്ചാണ് താൻ പറഞ്ഞതെന്ന് വിവേക് ഒബ്രോയ് വെളിപ്പെടുത്തി.