തെന്നിന്ത്യയെ മുഴുവൻ തന്റെ സൗന്ദര്യം കൊണ്ടും, അഭിനയം കൊണ്ടും ത്രസിപ്പിച്ച നടിയാണ് സിൽക്ക് സ്മിത. മരണത്തിന് ശേഷവും അവരോടുള്ള ആരാധന അരങ്ങൊഴിയുന്നില്ല എന്നതാണ് വാസ്തവം. താരത്തെ കുറിച്ച് വരുന്ന കാര്യങ്ങൾ എല്ലാം തന്നെ ആകാഷയോടെയാണ് ആരാധകർ ഏറ്റെടുക്കാറഉള്ളത്. തെന്നിന്ത്യയുടെ മാദക സുന്ദരി മരിച്ചെങ്കിലും അവർ അവശേഷിപ്പിച്ച് പോയ ഓർമ്മകൾ ഒന്നും തന്നെ മരണമില്ലാതെ പ്രിയപ്പെട്ടവർക്കിടയിൽ ജീവിച്ചുക്കൊണ്ടേ ഇരിക്കുകയാണ്.
ഇപ്പോഴിതാ, സിൽക്ക് സ്മിതയുടെ കൂടെ ഒരുമിച്ച് സിനിമ ചെയ്ത കാലത്തെ ഓർമ്മകൾ പങ്കുവെക്കുകയാണ് സംവിധായകൻ ഗംഗേ അമരൻ. ഇന്ത്യഗ്ലിറ്റ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിലൂടെയാണ് സംവിധായകൻ സിനിമയിലൂടെ സിൽക്കുമായി നല്ലൊരു അടുപ്പം കാത്തുസൂക്ഷിക്കാൻ തനിക്ക് സാധിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുന്നത്. സിൽക്കിനെ കുറിച്ചുള്ള ഗംഗേ അമരന്റെ വാക്കുകൾ ഇങ്ങനെ;
സിൽക്ക് ഒരു മോശപ്പെട്ട കുട്ടി ആയിരുന്നില്ല. അന്ന് സിൽക്ക് സ്മിതയെ ഉപയോഗിച്ച്് നല്ലൊരു സിനിമ ചെയ്യാം എന്ന് പറയാൻ ആരും ഉണ്ടായിരുന്നില്ല.
ഭാരതിരാജയുടെ അലൈകൾ എന്ന സിനിമക്ക് ശേഷമാണ് ഞാൻ സംവിധാനം ചെയ്ത കോഴി കൂവുത് എന്ന ചിത്രത്തിൽ അവർ അഭിനയിക്കുന്നത്. അധികം തുറന്ന് കാണിക്കാതെയും ഗ്ലാമറസായിട്ടൊന്നുമില്ലാതെ സിൽക്ക് സ്മിതയെ അഭിനയിപ്പിക്കണമെന്നൊരു ആഗ്രഹം എനിക്കുണ്ടായിരുന്നു. അങ്ങനെയാണ് എന്റെ സിനിമയിലേക്ക് ഒരവസരം നൽകുന്നത്. പിന്നീട് ഞങ്ങൾ നല്ല സുഹൃത്തുക്കളായി. അവളെന്നെ മച്ചാ.. എന്നാണ് വിളിച്ചിരുന്നത്.
എന്നെ കണ്ടാൽ ഒന്നിനെ പറ്റിയും ചിന്തിക്കാതെ ഓടി വന്ന് കെട്ടിപ്പിടിക്കുന്ന സ്വഭാവമായിരുന്നു അവളുടേത്. ഞാൻ കണ്ടിടത്തോളം സിൽക്ക് സ്മിത യാതൊരു തെറ്റും ചെയ്തിട്ടില്ല. അവൾ നല്ലൊരു പെൺകുട്ടിയാണ്. എന്റെ വീട്ടിൽ വരികയും അവിടെ നിന്നും ഭക്ഷണം പാചകം ചെയ്ത് കഴിച്ചിട്ടുമൊക്കെയാണ് തിരികെ പോവുക. അങ്ങനെയുള്ള ദിവസങ്ങളിൽ അവൾ രാവിലെ എഴുന്നേറ്റ് കുളിച്ച് തലയിൽ പൂവൊക്കെ ചൂടി, പുടവ ചുറ്റി, ഭക്ഷണമൊക്കെ പാചകം ചെയ്തിട്ടാണ് അവൾ പോവുക. ഒരു കുടുംബത്തിൽ വളർന്ന പെൺകുട്ടിയെ അന്നേരമാണ് ഞാൻ സ്മിതയിൽ കണ്ടിട്ടുള്ളത്. വളരെ തങ്കം പോലെ അത്രയും സ്നേഹമുള്ള കുട്ടിയായിരുന്നു സിൽക്ക്.
സ്മിതയുടെ മരണവാർത്ത ഞാനറിയുന്നത് ഏവി സ്റ്റുഡിയേയിൽ വർക്ക് ചെയ്തോണ്ടിരുന്ന സമയത്താണ.് അത് കേട്ടതും ഞാൻ ഷോക്ക് ആയി നിന്ന് പോയി. അവളെ അവസാനമായി കാണാൻ പോകണമെന്നുണ്ടായിരുന്നു. പക്ഷേ ഷോക്ക് ആയി അങ്ങനെ നിൽക്കുകയാണ് ചെയ്തത്. മാത്രമല്ല ആശുപത്രിയിൽ ആരുമില്ലാതെ അനാഥയായ ബോഡി മാത്രമായി കിടക്കുകയാണ് സ്മിതയെന്ന് ആരോ പറഞ്ഞിരുന്നു. അതൊന്നും കാണാനുള്ള ശക്തി എനിക്കില്ലായിരുന്നു.
അവളുടെ മരണവാർത്ത കേട്ട് വേദന കൊണ്ട് കരഞ്ഞ് തളർന്ന് അസുഖം വരുന്ന അവസ്ഥയിലേക്ക് ഞാൻ പോയി. അതാണ് സിൽക്കിനെ ഒന്ന് കാണാൻ പോലും പോവാതെ ഇരുന്നത്. ഞങ്ങൾ അടുത്ത സുഹൃത്തുക്കളായിട്ട് പോലും ഒന്ന് പോയി കാണാത്തതിന്റെ വേദന ഇപ്പോഴും എന്റെയുള്ളിലുണ്ടെന്ന് ഗംഗേ അമരൻ പറയുന്നു. മരിക്കുന്നതിന് മുൻപ് വരെ ഇടയ്ക്ക് എന്റെ ഭാര്യയെ വിളിച്ച് വീട്ടിലേക്ക് വന്ന് ഭക്ഷണമൊക്കെ ഉണ്ടാക്കി കഴിച്ചിട്ട് പോകുന്ന കുടുംബസുഹൃത്തായിരുന്നു സ്മിത എനിക്ക്. അതുകൊണ്ട് മറക്കാൻ പോലും സാധിക്കില്ല. തനിയെ മുളച്ച് വന്നൊരു മരമാണ് അവൾ. ആരും നട്ട് നനച്ചതല്ലെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.