മൂവി റിവ്യു: നിയാസ് ഇസ്മായിൽ
നിർഭയയെ ക്രൂ ര മായി കൊ ന്ന വരുടെ വിചാരണ പൂർത്തിയാക്കി ശിക്ഷ നടപ്പിലാക്കാൻ എട്ടുകൊല്ലമെടുത്ത സിസ്റ്റമാണ് നമ്മുടേത്. വൈകിയെത്തുന്ന നീതി, നീതി നിഷേധം തന്നെയാണ്’അതുകൊണ്ട് കോടതി വ്യവഹാരങ്ങളുടെ സങ്കീർണതകൾക്ക് ഇടയിൽ പണവും അധികാരവും ഉള്ളവൻ രക്ഷപ്പെട്ടു പോകുമ്പോൾ ഇരക്കും വീട്ടുകാർക്കും വേണ്ടി നീതി നടപ്പിലാക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ക്രിസ്റ്റഫർ.
അയാൾ അതുകൊണ്ടു തന്നെ സാധാരണക്കാരുടെ ദൈവവുമാണ്. ഇത്തരത്തിൽ ഒരു പ്രമേയവുമായാണ് ബി ഉണ്ണികൃഷ്ണൻ, ഉദയകൃഷ്ണൻ ടീം ഇത്തവണ എത്തുന്നത്. ആവർത്തനം കൊണ്ട് തേഞ്ഞുപോയ ഒരു പ്രമേയത്തെ മേക്കിങ്ങിലൂടെ മെച്ചപ്പെട്ട ഒരു ത്രില്ലർ ആക്കി ക്ലൈമാക്‌സ് വരെ കൊണ്ടുപോയി എന്നതിൽ ബി ഉണ്ണികൃഷ്ണന് അഭിമാനിക്കാം.
ഇരുവരുടെയും സമീപകാല ട്രാക്ക് റെക്കോർഡുകൾ അത്ര മെച്ചമല്ല എന്നത് കണക്കിലെടുത്താൽ ക്രിസ്റ്റഫർ ഒരാശ്വാസമാണ്. മേക്കിങ്ങിന്റെ നിലവാരം കൊണ്ട് ഉണ്ണികൃഷ്ണന്റെ ചിത്രങ്ങളിൽ ഗ്രാൻഡ്മാസ്റ്റർക്ക് തുല്യമായ സിനിമയാണ് ഇതെന്ന് പറയാം.
ഒന്നിന് പിറകെ ഒന്നായി വരുന്ന എൻഗേജിങ് ആയ സീനുകളുടെ ധാരാളിത്തമാണ് ചിത്രത്തിൻെ ര ഒന്നാം പകുതി. നായക കഥാപാത്രത്തിന്റെ എസ്റ്റാബ്ലിഷ്മെന്റിനും ബിൽഡപ്പിനും മാത്രമാണ് അത്. രണ്ടാം പകുതി മുഴുവൻ അതുകൊണ്ട് കഥപറച്ചലിന് വേണ്ടി വന്നു. ബി ഉണ്ണികൃഷ്ണൻ ഉദയകൃഷ്ണ ടീമിന്റെ ചിത്രങ്ങളിൽ വ്യാപകമായി കാണുന്ന ടിസ്റ്റുകൾ ഒന്നും ഈ ചിത്രത്തിൽ ഇല്ല.
ഏതൊരാൾക്കും ഊഹിക്കാവുന്ന തിരക്കഥയും സംഭാഷണവുമാണ് ചിത്രത്തിന്റെത്. പക്ഷേ സ്‌റ്റൈലിഷ് ആയ മേക്കിങ്ങിലൂടെ ഈ പോരായ്മകളെ എല്ലാം മറികടക്കുന്നുണ്ട് ചിത്രം. പ്രേക്ഷകർ ഇതിനാലകം ഊഹിച്ചു കഴിഞ്ഞ കാര്യങ്ങളെ ഫ് ളാഷ് ബാക്കിലൂടെ വീണ്ടും അവതരിപ്പിക്കുന്നത് ഒരു പോരായ്മയാണ്. മമ്മൂട്ടി എന്ന നടന്റെ സ്‌ക്രീൻ പ്രസൻസും സ്‌റ്റൈലിഷ് പെർഫോമൻസും കാണാൻ വേണ്ടി മാത്രവും ചിത്രത്തിന് ടിക്കറ്റ് എടുക്കാം.
എന്നാൽ സംവിധായകന്റെ കൺസെപ്റ്റുകളെ വേണ്ടത്ര സപ്പോർട്ട് ചെയ്യാത്ത ക്യാമറ പല സീനുകളിലും കല്ലുകടിയാണ്. മനോജിന്റെ മികച്ച എഡിറ്റിങ്ങും ജസ്റ്റിൻ വർഗീസിന്റെ ഉഗ്രൻ ബാഗ്രൗണ്ട് സ്‌കോറും ചിത്രത്തെ മറ്റൊരു തലത്തിൽ എത്തിക്കുന്നുണ്ട് . മമ്മൂട്ടിയുടെ ടൈറ്റിൽ കഥാപാത്രത്തെ കേന്ദ്രീകരിച്ച് മുന്നോട്ടു പോകുന്ന സിനിമയ്ക്ക് നായകനൊത്ത വില്ലൻ തന്നെയാണ് വിനയ് രാജിന്റെ ത്രിമൂർത്തി.
ഷൈൻ ടോം ചാക്കോ അവതരിപ്പിച്ച ജോർജ്ജ് കോട്ടറക്കൽ എന്ന കഥാപാത്രം അദ്ദേഹത്തിൻറെ ഓഫ് സ്‌ക്രീൻ പെർഫോമൻസുകളെ ഓർമ്മിപ്പിച്ചു. ഐശ്വര്യ, സ്‌നേഹ, ദിലീഷ് പോത്തൻ സിദ്ദീഖ് തുടങ്ങിയവരും അവരവരുടെ റോളുകൾ ഭംഗിയാക്കി.
നീതിന്യായ വ്യവസ്ഥയെ മുറുകെ പിടിക്കുന്ന ഒരു ജനാധിപത്യ രാജ്യത്ത്, പൗരാവകാശങ്ങൾക്ക് മുന്തിയ പരിഗണന നൽകുന്ന കേരളം പോലൊരു സംസ്ഥാനത്ത്, ഇങ്ങനെയൊക്കെ പ്രതികളെ കൊ ന്നു തള്ളാൻ കഴിയുമോ എന്ന യുക്തിപരമായ സംഗതികളെയൊക്കെ മറന്നിരുന്നു കണ്ടാൽ ഡീസന്റ് ആയ ഒരു ത്രില്ലർ കണ്ട സംതൃപ്തിയിൽ പ്രേക്ഷകന് തിയറ്റർ വിടാൻ സാധിക്കും.
(ഹയർ സെക്കൻഡറി അദ്ധ്യാപകൻ ആണ് ലേഖകൻ)