ടിവി അവതാരക, ചലച്ചിത്രനടി എന്നീ നിലകളിൽ പ്രശസ്തയായ താരമാണ് നടി കവിതാ നായർ. 2002ൽ സൂര്യ ടിവിയിൽ സംപ്രേക്ഷേണം ചെയ്ത പൊൻപുലരി എന്ന പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് കവിതാ നായർ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. ഇപ്പോൾ സിനിമ സീരിയൽ മേഖലയിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള ഒരു നടി കൂടിയാണ് കവിതാ നായർ
പൊൻപുലരിക്ക് ശേഷം നിരവധി ടെലിവിഷൻ ഷോകൾ ചെയ്തു.അതിനിടെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത രഹസ്യ പൊലീസ് എന്ന സീരീയലിൽ പ്രിയംവദ ഐപിഎസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
അതോടെ അഭിനയരംഗത്ത് നിരവധി അവസരങ്ങൾ കവിതയെ തേടിയെത്തി. കൊന്തയും പൂണൂലും, അപ്പോത്തിക്കിരി, ലീല, 10 കൽപനകൾ, ഹണീ ബി 2 എന്നിവ അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപെട്ടവയാണ്. കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള ടെലിവിഷൻ അവാർഡും കവിത നായർക്കായിരുന്നു.
തോന്ന്യാക്ഷരങ്ങൾ എന്ന പരമ്പരയിലെ അഭിനയത്തിന് ആയിരുന്നു കവിതാ നായർ അവാർഡ് നേടിയത്. ആൻസി വർഗീസ് എന്ന കഥാപാത്രമായി ആണ് കവിത പരമ്പരയിൽ എത്തിയത്. ഒരു എഴുത്തുകാരി കൂടെയാണ് കവിതാ നായർ. കവിയത്രിയും ചെറുകഥാകൃത്തും കൂടെയായ കവിത തന്റെ ചെറുകഥകൾ ചേർത്ത് ഒരു പുസ്തകമായി അടുത്തിടെ പ്രസീദ്ധീകരിച്ചിരുന്നു.
സുന്ദരപതനങ്ങൾ എന്നായിരുന്നു പുസ്തകത്തിന്റെ പേര്. ഇരുപതു ചെറുകഥകൾ അടങ്ങിയ പുസ്തകത്തിന് ആമുഖം എഴുതിയത് മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ആയിരുന്നു. അതിനു കാരണം പുലിമുരുകൻ എന്ന സിനിമയായിരുന്നു എന്നാണ് കവിത പറയുന്നത്. അതേക്കുറിച്ചു കവിത പറയുന്നതിങ്ങനെ:
ഞാൻ ബാംഗ്ലൂരിൽ നിന്നു നാട്ടിൽ വരുന്ന സമയം എഴുതിയത് എല്ലാം കൂടെ ഒരു ഫയലിൽ സെറ്റ് ചെയ്തു എടുത്തു. എറണാകുളത്തു എനിക്ക് ഒരു ഷൂട്ട് ഉണ്ടായിരുന്നു. പുലിമുരുകന്റെ ഷൂട്ട് അപ്പോൾ ഫോർട്ട് കൊച്ചിയിൽ നടക്കുകയായിരുന്നു. ഞാൻ അവിടെ ചെന്നു ലാലേട്ടനെ ഒന്ന് കാണാമെന്നു വിചാരിച്ചു.
എന്റെ ആദ്യ സിനിമകളിൽ ഒന്ന് ലാലേട്ടന് ഒപ്പമായിരുന്നു. അന്ന് ആ സെറ്റിൽ പുസ്തകങ്ങളെ കുറിച്ച് അദ്ദേഹം ഒരുപാട് സംസാരിക്കുമായിരുന്നു. അത് കൊണ്ടാണ് അദ്ദേഹത്തിന് ഞാൻ എഴുതിയ കൊടുക്കാം എന്ന് വിചാരിച്ചത്.
അദ്ദേഹം അത് വായിക്കാം എന്ന് പറഞ്ഞു വാങ്ങി വച്ചു. പിന്നീട് പുലിമുരുകൻ അടുത്ത ഷെഡ്യൂളിൽ ഏതോ ഒരു കാട്ടിൽ ആയിരുന്നു ലൊക്കേഷൻ. അവിടെയാണെങ്കിൽ മൊബൈൽ നെറ്റ് വർക്കുമില്ല. അതുകൊണ്ടാകും ലാലേട്ടൻ ഞാൻ എഴുതിയത് വായിച്ചു.
മൊബൈലിൽ റെയ്ഞ്ച് കിട്ടുന്ന സ്ഥലം എത്തിയപ്പോൾ എന്നെ വിളിച്ചു അഭിനനന്ദിച്ചു. ഞാൻ ഞെട്ടിപ്പോയി. ഒപ്പം ഈ പുസ്തകത്തിന് ഒരു ആമുഖം ഞാൻ എഴുതിക്കോട്ടെ എന്ന് എന്നോട് ചോദിച്ചുവെന്നും കവിതാ നായർ വ്യക്തമാക്കുന്നു.