മലയാള സിനിമയിൽ നിരവധി നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് പാർവ്വതി തിരുവോത്ത്. മികച്ച നടി എന്നതിലുപരി തന്റെ നിലപാടുകൾ ആർക്കു മുന്നിലും ശക്തമായി പാലിക്കുന്ന നടികൂടിയാണ് പാർവ്വതി. അതിനാൽ തന്നെ മലയാള സിനിമയിലെ ശക്തമായ സ്ത്രീശബ്ദവുമാണ് പാർവതി.
സിനിമയ്ക്ക് അകത്തും പുറത്തുമുള്ള വിഷയങ്ങളിൽ നിലപാട് അറിയിക്കുന്ന വ്യക്തികൂടിയാണ് പാർവതി. മലയാള സിനിമ മേഖലയിലെ മുൻനിര നായികമാരിൽ പ്രധാനിയാണ് ഇപ്പോൾ താരം. തന്റെതായ അഭിപ്രായങ്ങൾ സധൈര്യം ആരെയും പേടിക്കാതെ തുറന്നുപറയാൻ താരം ചങ്കൂറ്റം കാണിച്ചിട്ടുണ്ട് അതു കൊണ്ടുതന്നെ അമ്മ എന്ന സിനിമ താരം സംഘടനയിൽ നിന്നും രാജി വെച്ച് പുറത്തു പോവുകയും ചെയ്തു.
സ്വന്തം നിലപാട് സധൈര്യം മുന്നോട്ട് വെക്കുന്ന താരത്തിന് വ്യക്തിത്വത്തെ പറയപ്പെടുന്നത് തന്നെയാണ്.
സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിലെല്ലാം പറയേണ്ടിടത്ത് അഭിപ്രായങ്ങൾ താരം തുറന്നുപറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള നിലപാടിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പാർവതി തിരുവോത്ത്.
സർക്കാർ റിപ്പോർട്ട് നീട്ടിക്കൊണ്ട് പോകാനാണ് ശ്രമിക്കുന്നത്. റിപ്പോർട്ട് പുറത്ത് വന്നാൽ മലയാള സിനിമയിലെ പല വിഗ്രഹങ്ങളും ഉടയും. സർക്കാർ സ്ത്രീ സൗഹൃദമാകുന്നത് തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ആണെന്നും പാർവതി തിരുവോത്ത് പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പ് വരെ ചിലപ്പോൾ കാത്തിരിക്കേണ്ടി വരും. തെരഞ്ഞെടുപ്പ് കാലത്ത് റിപ്പോർട്ട് പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചലച്ചിത്ര മേഖലയിൽ ആഭ്യന്തര പരാതി പരിഹാര സെൽ ഇല്ലാത്തത് പലരും മുതലെടുക്കുന്നു. ചലച്ചിത്ര മേഖലയിൽ തെറ്റായ കാര്യങ്ങൾക്ക് എതിരെ സംസാരിച്ചപ്പോൾ അവസരം ഇല്ലാതാക്കുമെന്ന് സിനിമയിലെ ചില കരുത്തർ മുന്നറിയിപ്പ് നൽകി. തന്നെ മാറ്റിനിർത്താനും നിശബ്ദയാക്കാനും ശ്രമിച്ചുവെന്നും പാർവതി തിരുവോത്ത് പറയുന്നു.
അതേസമയം ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് പഠിച്ച് പരിഹാരം നിർദേശിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് നിരവധിപ്പേർ രംഗത്ത് എത്തുന്നുണ്ട്. എന്നാൽ റിപ്പോർട്ടിലെ വിവരങ്ങൾ നൽകാനാകില്ലെന്നാണ് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് വിവരാവകാശ കമ്മീഷണറുടെ മറുപടി.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ഉൾക്കൊള്ളുന്നതിനാൽ റിപ്പോർട്ട് അതേപടി പൊതുരേഖയായി പ്രസിദ്ധീകരിക്കാൻ കഴിയില്ലെന്ന് വിവരാവകാശ കമ്മീഷൻ ഉത്തരവുള്ളതിനാൽ റിപ്പോർട്ട് നൽകാൻ സാധിക്കില്ലെന്ന് സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫിസർ വി ആർ പ്രമോദ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു.