സംഗീതത്തെ മുറുകെ പിടിച്ചുകൊണ്ടു തന്നെ സിനിമാഗാനങ്ങൾ ചിട്ടപ്പെടുത്തിയ അതുല്യപ്രതിഭ ആയിരുന്നു സംഗീതജ്ഞൻ എംജി രാധാകൃഷ്ണൻ. ഒത്തിരി ഗായകരെയും മണ്ണടിയാത്ത ഗാനങ്ങളേയും മലയാള സിനിമയ്ക്ക് സമ്മാനിച്ചുകൊണ്ടാണ് എംജി വിടാവാങ്ങിയത്. അദ്ദേഹം ഓർമ്മയായിട്ടി പന്ത്രണ്ട് വർഷങ്ങൾ പിട്ടിട്ടിരിക്കുകയാണ്. സിനിമാ ഗീതങ്ങൾക്കും ശാസ്ത്രീയ സംഗീതത്തിനും ലളിത ഗാനങ്ങൾക്കും കച്ചേരി സദസുകൾക്കും എല്ലാം കൂടെ സഞ്ചരിച്ച എംജി രാധാകൃഷ്ണൻ ആലപ്പുഴയിലാണ് ജനിച്ചത്.
ഒരുകാലത്ത് കേരളത്തിലെ കലോത്സവ വേദികളിൽ ഏറ്റവുമധികം ആലപിക്കപ്പെട്ടിരുന്നത് എംജിയുടെ ലളിതഗാനങ്ങളാണ്. ഇപ്പോഴും അതിന് മാറ്റമില്ല. 1969ൽ പുറത്തിറങ്ങിയ കള്ളിച്ചെല്ലമ്മയിൽ കെ രാഘവൻ മാസ്റ്റർ ഈണം നൽകിയ ഉണ്ണി ഗണപതിയെ ഗാനത്തിന്റെ പിന്നണി ഗായകനായി തുടക്കം കുറിച്ച എംജി രാധാകൃഷ്ണൻ അരവിന്ദന്റെ തമ്പിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനായത്. പിന്നീട്, എൺപതിലധികം ചലച്ചിത്രങ്ങളിലാണ് എംജി രാധാകൃഷ്ണൻ ഗാനങ്ങൾ ഒരുക്കിയത്. ശരശയ്യ, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ആലപിച്ച ഗാനങ്ങളും ശ്രദ്ധ നേടി.
ആലാപനത്തിലെ രാധാകൃഷ്ണന്റെ മറ്റ് ഗാനങ്ങൾ മാറ്റുവിൻ ചട്ടങ്ങളെ, മണിച്ചിത്രത്താഴിലെ അക്കുത്തിക്കുത്താനക്കൊമ്പിൽ, ശ്രീപാൽക്കടലിൽ തമ്പ് എന്നിവയാണ്. നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ, സൂര്യകിരീടം വീണുടഞ്ഞു, പഴംതമിഴ് പാട്ടിഴയും, തിരനുരയും ചുരുൾ മുടിയിൽ തുടങ്ങിയ അദ്ദേഹം സംഗീതം നൽകിയ പ്രശസ്തമായ ഗാനങ്ങൾ ഒരിക്കലെങ്കിലും മൂളാത്ത മലയാളി ഉണ്ടാകില്ല.
പത്മജയാണ് എംജി രാധാകൃഷ്ണന്റെ ഭാര്യ. 2020 ജൂൺ 15ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു പത്മജ അന്തരിച്ചു. ചെന്നെയിൽ സൗണ്ട് എഞ്ചിനീയറായ രാജകൃഷ്ണൻ, കാർത്തിക എന്നിവരാണ് മക്കൾ. 2001ൽ അച്ഛനെയാണെനിക്കിഷ്ടം എന്ന ചിത്രത്തിലൂടെയും 2006ൽ അനന്തഭദ്രത്തിലൂടെയും മികച്ച സംഗീതസംവിധായകനായി കേരള സംസ്ഥാന പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. കരൾരോഗത്തെ തുടർന്ന് ദീർഘകാല ചികിത്സയിൽ ആയിരുന്ന എംജി രാധാകൃഷ്ണൻ 2010 ജൂലൈ രണ്ടിനാണ് അന്തരിച്ചത്.
ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ 82 വയസുണ്ടാകുമായിരുന്നു അദ്ദേഹത്തിന്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു. സംഗീതരംഗത്തെ നിരവധി പേർ പ്രിയ സംഗീതജ്ഞനെ അനുസ്മരിച്ചിരുന്നു. ഇതിനിടെ ഗായകൻ ജി വേണുഗോപാൽ പങ്കുവെച്ച കുറിപ്പ് സോഷ്യൽമീഡിയയുടെ മനംകവർന്നിരിക്കുകയാണ്.
ജി വേണുഗോപാലിന്റെ വാക്കുകൾ:
‘ഇന്നലെയാണ് കാത്തു വിളിക്കുന്നത്…വേണുച്ചേട്ടൻ ഇവിടെ ഉണ്ടെങ്കിൽ ഒന്ന് വീട്ടിലേക്ക് നാളെ വരണം. അച്ഛന്റെ എൺപത്തിരണ്ടാമത്തെ പിറന്നാളാണ്. ഞാൻ തിരുവനന്തപുരത്തില്ല മോളേ…’ ‘എന്ന് പറഞ്ഞ് വെക്കുമ്പോൾ മേടയിൽ വീട്ടിൽ രാധാകൃഷ്ണൻ ചേട്ടനും പത്മജ ച്ചേച്ചിയുമുള്ള എത്രയോ അവസരങ്ങളിൽ അവരുടെ ആതിഥേയത്വം അനുഭവിച്ചറിഞ്ഞ സന്തോഷ സ്മരണകളായിരുന്നു മനസ് മുഴുവൻ.’
‘എന്നും മേടയിൽ വീട് സുഹൃത്തുക്കൾക്കായി മലർക്കെ തുറന്ന് കിടക്കുമായിരുന്നു. ഭക്ഷണം ഒരിക്കലുമൊഴിയാത്തൊരു തീൻമേശയായിരുന്നു മേടയിലേത്. ഞാൻ തിരുവനന്തപുരത്തില്ലല്ലോ എന്നൊരു സങ്കടം വല്ലാതെ തോന്നി. രണ്ടായിരമാണ്ടിന് ശേഷം ആകാശവാണിയുടെ ലൈബ്രറിയിൽ നിന്ന് അപ്രത്യക്ഷമായ ചേട്ടന്റെ ഏതാനും പ്രശസ്തമായ ലളിതഗാനങ്ങൾ എന്നെക്കൊണ്ട് പാടിച്ച് റീ റിക്കാർഡ് ചെയ്തിരുന്നു.’
‘ദാസേട്ടന്റെ അതിപ്രശസ്തമായ ഘനശ്യാമസന്ധ്യാ ഹൃദയം അങ്ങനെ ഞാൻ വീണ്ടും പാടിയിരുന്നു. രാധാകൃഷ്ണൻ ചേട്ടന്റെ ഈ എൺപത്തിരണ്ടാം ജന്മദിനത്തിൽ വീണ്ടും നിങ്ങൾക്കായി ഘനശ്യാമ പോസ്റ്റ് ചെയ്യട്ടെ…’ എന്നാണ് ജി.വേണുഗോപാൽ കുറിച്ചത്. എം.ജി രാധകൃഷ്ണൻ സംഗീത ലോകത്തിന് സമ്മാനിച്ച ഗായകരിൽ പ്രധാനിയായിരുന്നു ജി.വേണുഗോപാൽ. ആരൊക്കെ വന്നാലും പോയാലും ജി.വേണുഗോപാലിന്റെ ശബ്ദ മാധുര്യത്തിൽ